2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

പുലിക്കളി


ചിത്രങ്ങള്‍ : യശ്വന്ത് കൃഷ്ണന്‍

പുലിക്കളി (വിക്കിപീഡിയയില്‍ നിന്ന് ) 

അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്ഥലങ്ങള്‍. തലമുറകളായി തുടര്‍ന്നുപോരുന്ന ഇതിന്‌ പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്‌. നാലാമോണം വൈകിട്ടാണ്‌ പുലിക്കളി. വേഷം കെട്ടല്‍ തലേന്ന്‌ രാത്രിതന്നെ തുടങ്ങാറുണ്ട്‌. ശരീരമാകെ വടിച്ച്‌ മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍ കൃത്രിമമായി നിര്‍മ്മിച്ച വനത്തില്‍ നിന്ന്‌ ചാടിയിറങ്ങുന്ന നൂറുകണക്കിന്‌ പുലികള്‍ നടുവിലാര്‍ ഗണപതിക്ക്‌ മുമ്പില്‍ നാളീകേരമുടച്ചാണ്‌ കളി തുടങ്ങുന്നത്‌.

തൃശ്ശൂരിലെ പുലിക്കളികള്‍ക്ക് മറ്റൂ സ്ഥലങ്ങളില്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേല്‍ ഉപയോഗിക്കുന്ന ചായം ഇനാമല്‍ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയില്‍ നന്നായി കൂട്ടിച്ചേര്‍ത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലര്‍ ശരീരത്തില്‍ ചിത്രങ്ങള്‍ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികള്‍ , പച്ച, മഞ്ഞ്, കറുപ്പ്, സില്‍ വര്‍, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവര്‍ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാല്‍ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.

2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

കൊട്ടാരത്തില്‍ ശങ്കുണ്ണി - ഐതിഹ്യമാല‌ - ചെമ്പകശ്ശേരിരാജാവ്

ഇന്‍സ്ക്രിപ്റ്റ് പഠിക്കാന്‍ വേണ്ടി ഞാന്‍ നടത്തിയ ശ്രമം . കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രിസിദ്ധമായ ഐതിഹ്യമാല‌യിലെ  ആദ്യ അദ്ധ്യായമായ  ചെമ്പകശ്ശേരിരാജാവ് ഇതോടൊപ്പം വിക്കിഗ്രന്ഥശാലയില്‍ എത്തിക്കാന്‍ കഴിഞ്ഞു.
 ചെമ്പകശ്ശേരിരാജാവ് വിക്കി ഗ്രന്ഥശാലയില്‍ ഇവിടെ വായിക്കാം.
 *******************************************************************************************
പണ്ട് തെക്കുംകൂര്‍ രാജ്യത്ത് (ഇപ്പോള്‍ തിരുവിതാംകൂറില്‍)*1ഏറ്റുമാനൂര്‍ താലൂക്കില്‍ ചേര്‍ന്ന കുമാരനല്ലൂര്‍ പടിഞ്ഞാറ്റുംഭാഗത്ത് 'പുളിക്കല്‍ച്ചെമ്പകശ്ശേരി'എന്ന് ഇല്ലപ്പേരായിട്ട് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്ത് ഒരു കാലത്ത് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തര്‍ജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീര്‍ന്നു. ആ കുടുംബത്തില്‍ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മദ്ധ്യാഹ്നസമയത്ത് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാര്‍ കുമാരനല്ലൂര്‍ വന്നുചേര്‍ന്നു. അവര്‍ കോഴിക്കോട്ടുരാജാവും കൊച്ചിരാജാവും തമ്മിലുണ്ടായ യുദ്ധത്തില്‍ പരാജിതന്മാരായി പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു. രണ്ടുമൂന്നുദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാല്‍ അവര്‍ അത്യന്തം പരവശന്മാരായിത്തീര്‍ന്നിരുന്നു. അവര്‍ കുമാരനല്ലൂര്‍ വന്നപ്പോള്‍ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ട് അവരുടെ അടുക്കല്‍ച്ചെന്ന് "ഞങ്ങള്‍ ഭക്ഷണം കഴിച്ചിട്ട് ഇന്നേക്കു രണ്ടുമൂന്നു ദിവസമായി. എവിടെച്ചെന്ന് ആരോടു ചോദിച്ചാലാണ് ഞങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരം കിട്ടുന്നത്?" എന്നു ചോദിച്ചു. ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ട് ഒന്നും മിണ്ടാതെ പോയി. ചിലര്‍ തിരിഞ്ഞുനിന്ന് "ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാല്‍ മതി. അദ്ദേഹം നിങ്ങള്‍ക്കു ഭക്ഷണം കഴിക്കുന്നതിന് എന്തെങ്കിലും മാര്‍ഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണ്" എന്നു പറഞ്ഞു. ഇവര്‍ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികര്‍ക്കു മനസ്സിലായില്ല. അവര്‍ ബ്രഹ്മചാരിയുടെ അടുക്കല്‍ച്ചെന്ന് വന്ദിച്ച് തങ്ങള്‍ക്കു ഭക്ഷണത്തിനു വല്ലതും തരണ​മെന്ന് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കല്‍ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്ത് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളില്‍ ചിലരാണെന്നും താന്‍ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരില്‍ അവര്‍ക്കുള്ള പുച്ഛംനിമിത്തം അവര്‍ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തില്‍ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ച് ആ ഭടന്മാര്‍ക്കു കൊടുത്തിട്ട്"നിങ്ങള്‍ ഇതു കൊണ്ടുപോയി വിറ്റ് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി,ഇപ്പഴത്തെ ഭക്ഷണം കഴിക്കണം;വൈകുന്നേരത്തേക്കു ഞാന്‍ വേറേ എന്തെങ്കിലും മാര്‍ഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങള്‍ വേഗത്തില്‍ വരണം. കാണാതെ പൊയ്ക്കളയരുത്" എന്നു പറഞ്ഞയച്ചു.

ആ ഭടന്മാര്‍ പുലിനഖമോതിരം കൊണ്ടുപോയി വിറ്റ് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെശേഷം അവര്‍ വേഗത്തില്‍ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കല്‍ച്ചെന്ന് വന്ദിച്ച്"ഇനി അടിയങ്ങള്‍ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാന്‍ അടിയങ്ങള്‍ സന്നദ്ധരാണ്. ഇന്നു മുതല്‍ അവിടുന്ന് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങള്‍ അവിടുത്തെ ആജ്ഞാകരന്മാരുമാണ്. ഇനി അടിയങ്ങള്‍ മറ്റൊരാളെ ആശ്രയിച്ച് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല"എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി"നിങ്ങള്‍ അങ്ങനെ നിശ്ചയിച്ചുവെങ്കില്‍ ഞാനും അപ്രകാരംതന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങള്‍ക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്ക് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്രെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്ക് വേണ്ടതുകൂടി നിങ്ങളുണ്ടാക്കിത്തരേണ്ടതായിട്ടാണിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആദ്യമായി വേണ്ടത് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളില്‍ക്കേറി കൊള്ളയടിച്ചു സര്‍വസ്വവും അപഹരിക്കുകയാണ്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാന്‍ പറയാം"എന്നു പറഞ്ഞു. ഉടന്‍ ആ ഭടന്മാര്‍ "കല്പന പോലെ" എന്നു പറഞ്ഞ് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ട് അവിടെനിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളില്‍ കയറി കൊള്ളയിടുവാന്‍ തുടങ്ങി. ആ ലഹളയില്‍ അവര്‍ ചില ഇല്ലങ്ങളിലെ സര്‍വസ്വവും അപഹരിച്ചു. എന്നു മാത്രമല്ല,എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.

പുളിക്കല്‍ച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്ത് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂര്‍ രാജാവിന്റെ അടുക്കല്‍ച്ചെന്ന്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാന്‍ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാല്‍ ഒരു പുരയിടം ദാനമായിട്ടു തരണമെന്ന് അറിയിച്ചു. രാജാവ് ഇതുകേട്ട് "ഉണ്ണിക്ക് ഒരു ദിവസംകൊണ്ട് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തില്‍ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്ത് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിന് നാം അനുവദിച്ചിരിക്കുന്നു"എന്നു പറഞ്ഞു. ഉടനെ ഉണ്ണി "എന്നാല്‍ അപ്രകാരം ഒരു പ്രമാണംകൂടി തരണം. അല്ലാഞ്ഞാല്‍ എനിക്കൊരുറപ്പില്ലല്ലോ" എന്നറിയിച്ചു. രാജാവ് ഇതുകേട്ട് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തില്‍ ഉണ്യാതിരിയെ വരുത്തി മേല്‍പറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാന്‍ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ട് "ഇതില്‍ ​എന്തോ ചതിയുണ്ടെന്നാണ് തോന്നുന്നത്. ഈ ഉണ്ണിക്ക് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാല്‍ വാമനമൂര്‍ത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതുപോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്ന് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങള്‍കൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ട്" എന്നറിയിച്ചു. രാജാവ് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടുവരികയും രാജാവ് ഒപ്പും മുദ്രയുംവെച്ചു നീട്ട് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു. അതിന്റെ പിറ്റേദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ട് അക്കാലത്തു കുമാരനല്ലൂര്‍ പടിഞ്ഞാറ്റുംഭാഗമെന്നു പറഞ്ഞുവന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ട് ഓരോന്ന് വെട്ടിക്കൊണ്ട് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂര്‍രാജാവ് പ്രമാണം കൊടുത്തിരിക്കുന്നത്. അതിനാല്‍ മേല്‍പ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊര്(ദേശം) ആകയാല്‍ ആ ദേശത്തിന് 'ഉടവാളൂര്'എന്ന പേരിടുകയും ചെയ്തു. ഉടവാളൂര് എന്നുള്ളത് കാലക്രമേണ 'കുടമാളൂര്'എന്നായിത്തീര്‍ന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂര്‍ എന്നുതന്നെ പേര്‍ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട്ടകെട്ടിക്കുകയും ചെയ്ത് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാര്‍ ഓരോ സ്ഥലങ്ങളില്‍ക്കേറി കൊള്ളചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ട് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടുംകൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചുതുടങ്ങിയ കാലം മുതല്‍ അദ്ദേഹത്തെ എല്ലാവരും പുളിക്കല്‍ച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാന്‍ എന്നു വിളിച്ചുതുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവര്‍ത്തനം കഴിയുകയും ഇല്ലപ്പേരില്‍'പുളിക്കല്‍' എന്നുണ്ടായിരുന്നത് ലോപിച്ചുപോവുകയും അദ്ദേഹത്തെ എല്ലാവരും'ചെമ്പകശ്ശേരിത്തമ്പുരാന്‍'എന്നും 'ചെമ്പകശ്ശേരിരാജാവ്'എന്നും പറഞ്ഞുതുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരിനമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീര്‍ന്നു.

അനന്തരം ആ ഭടന്മാര്‍ വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറെക്കര 'വേമ്പനാട്ടു'രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴനാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരിരാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാല്‍ ആ പ്രദേശത്തിനു 'ചെമ്പകശ്ശേരി രാജ്യം' എന്നു നാമം സിദ്ധിച്ചു.

ചെമ്പകശ്ശേരിരാജാവായിത്തീര്‍ന്ന ആ നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂര്‍ മഠത്തില്‍ത്തന്നെയാണ് (ചെമ്പകശ്ശേരിരാജാവിന്റെ ഭവനത്തിനു 'മഠം' എന്നാണു പറഞ്ഞുവന്നിരുന്നത്) ‌

പുളിക്കല്‍ച്ചെമ്പകശ്ശേരിനമ്പൂരി കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ഒരു ഊരാണ്‍മക്കാര നായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ട് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ആ ക്ഷേത്രത്തില്‍ ഊരാണ്‍മക്കാരനായിരുന്നു. ഊരാണ്‍മക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാര്‍കൂടി ഇദ്ദേഹത്തിന്റെ ഊരാണ്‍മസ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാല്‍ ക്ഷേത്രത്തില്‍ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നുമാത്രവുമല്ല, പുളിക്കല്‍ച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂര്‍ക്ഷേത്രത്തിന്റെ വടക്കെനടയില്‍ മതില്‍പുറത്ത് മതിലിനോടു ചേര്‍ന്ന് ഒരു മഠമുണ്ടായിരുന്നത് ശേഷമുള്ള നമ്പൂരിമാര്‍ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിന് ഇന്നും 'പുളിക്കല്‍മഠത്തില്‍ പുരയിടം' എന്നാണു പേര് പറഞ്ഞുവരുന്നത്. ചെമ്പകശ്ശേരിത്തമ്പുരാന്‍ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ ഊരാണ്‍മക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാല്‍ കുമാരനല്ലൂര്‍ ഭഗവതിയുടെ അനിഷ്ടംനിമിത്തം കാലാന്തരത്തില്‍ അദ്ദേഹത്തിനു പലവിധത്തിലുള്ള അനര്‍ത്ഥങ്ങളുണ്ടായിത്തുടങ്ങി. അനര്‍ത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂര്‍ നടയില്‍ വിളിച്ചുചൊല്ലിപ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാര്‍ വിധിക്കുകയാല്‍ തമ്പുരാന്‍ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂര്‍ ചെന്നുഎങ്കിലും അദ്ദേഹം മതില്‍ക്കകത്തു കടക്കുന്നതിന് ഊരാണ്‍മക്കാരായ നമ്പൂരിമാര്‍ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാന്‍ മതില്‍ക്കു പുറത്തുനിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടുചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ട് കെട്ടിച്ചു മതില്‍ക്കകത്തേക്ക് അഴിച്ചുവിടുകയും ചെയ്തിട്ടു കുടമാളൂര്‍ക്ക് പോവുകയും ചെയ്തു. ആ തലേക്കെട്ട് ഇന്നും കുമാരനല്ലൂര്‍ ഭണ്ഡാര ത്തിലിരിക്കുന്നുണ്ട്. വിഷുവിന് കണിവയ്ക്കാനും ഉത്സവകാലത്തും അത് പുറത്തെടുത്ത് ഉപയോഗിക്കാറുണ്ട്. അതില്‍ 'ചെമ്പകശ്ശേരിവക' എന്നു പേരു വെട്ടിയിട്ടുമുണ്ട്.

ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീര്‍ന്ന മഹാന്റെ സീമന്തപുത്രനായിരുന്നു അമ്പലപ്പുഴെ'പൂരാടംപിറന്ന തമ്പുരാന്‍' എന്നു പ്രസിദ്ധനും സര്‍വജ്ഞനുമായിരുന്ന ഗംഭീരമാനസന്‍. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പഴപ്പുഴരാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തില്‍ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തുപതിനഞ്ചു കൊല്ലംമുമ്പേ കുടമാളൂര്‍ മഠത്തില്‍വെച്ച് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോള്‍ അവിടെയുള്ളവര്‍'വേലിയാംകോല്‍' എന്നൊരു നമ്പൂരിയുടെ ഇല്ലത്തുനിന്ന് ഇവിടെ ദത്തുകേറിയവരും അവരുടെ സന്താനങ്ങളുമാണ്. അമ്പലപ്പുഴരാജാവിന്റെ സ്ഥാനം ഇപ്പോള്‍ വഹിച്ചുപോരുന്നത്(ക്ഷേത്രകാര്യങ്ങള്‍ക്കു മാത്രം) തിരുവിതാംകൂര്‍ മഹാരാജാവുതിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂര്‍ തെക്കേടത്തു ഭടതിരിപ്പാടവര്‍കളാണ്.


  • 1ഇപ്പോള്‍ തിരുവിതാംകൂര്‍ രാജ്യവും ഏറ്റുമാനൂര്‍ താലൂക്കും ഇല്ല.
കടപ്പാട് : ടൈപ്പിംഗ്‌ ബാക്കിയായി കിടന്നപ്പോള്‍ അത് പൂര്‍ത്തികരിച്ച എന്റെ അനിയന്‍ അര്‍ജുന്  
**********************************************************************************************
വളരെ രകരമായ , മലയാളിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന ഈ ഗ്രന്ഥം വിക്കിഗ്രന്ഥശാലയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് ഉപയോഗപ്രദമാകും. ഇതു ടൈപ്പ് ചെയ്തു കയറ്റുക എന്നത് വളരെ ശ്രമകരമായ കാര്യം ആണ് .ആയതിനാല്‍ ഇതിന്റെ ഡിജിറ്റല്‍ കോപ്പി കയ്യില്‍ ഉള്ളവര്‍ അല്ലെങ്കില്‍ സംഘടിപ്പിച്ചു തരാന്‍ കഴിയുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഈയുള്ളവന് അല്ലെങ്കില്‍ ഏതെങ്കിലും വിക്കിഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് മെയില്‍ ചെയ്തു തന്നാല്‍ അത് എത്രയും പെട്ടെന്ന് അത് വിക്കിഗ്രധശാലയില്‍( യുണികോഡ് ഫോര്‍മാറ്റിലേക്ക്  മാറ്റം വരുത്തി) സൌജന്യമായി ചേര്‍ക്കാന്‍ സാധിക്കും.
This Post is under cc by-sa